
കൊച്ചി : സിനിമാ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ തിരുവനന്തപുരത്തെ ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്നു പൊലീസ്. തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയതു ദുരുദ്ദേശ്യത്തോടെയെന്നു കുറ്റപത്രത്തിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയ സിദ്ദിഖ് അവിടെവച്ച് അവരെ ബലാത്സംഗം ചെയ്തുവെന്നു നേരത്തേ കോടതിക്കു സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതുതന്നെയാണ് കുറ്റപത്രത്തിലുമുള്ളതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സിദ്ദിഖിന്റെ രാജിക്കു കാരണമായത് ഈ പീഡനപരാതിയായിരുന്നു.
2016 ജനുവരി 28ന് ആയിരുന്നു പീഡനം നടന്നതെന്ന് പരാതിയില്‍ നടി പറഞ്ഞിരുന്നു. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മലയാളി സിനിമാ മേഖലയിലെ സ്ത്രീകള്‍ നേടിരുന്ന പ്രശ്‌നങ്ങല്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സിനിമയിലെ പല പ്രമുഖ താരങ്ങള്‍ക്കെതിരെയും നിരവധി പരാതികളുയര്‍ന്നിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പുതന്നെ നടി പീഡനം വെളിപ്പെടുത്തിയതിനു സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.
സംഭവം പുറത്തു പറയുമെന്നു നടി പറഞ്ഞപ്പോള്‍, ഒരു പ്രൊഫൈലും ഇല്ലാത്തതിനാല്‍ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ആരോപണം നിഷേധിച്ച സിദ്ദിഖിന്റെ പ്രധാന വാദിമായിരുന്നു 8 വര്‍ഷത്തിന് ശേഷമാണ് യുവതി പരാതി നല്‍കിയത് എന്നത്. എന്നാല്‍, പീഡനത്തിനു പിന്നാലെ യുവതി കൊച്ചിയില്‍ ചികിത്സ തേടി. ഈ ഡോക്ടറോട് അന്നുതന്നെ പീഡനവിവരം വെളിപ്പെടുത്തിയെന്നും ഡോക്ടര്‍ മൊഴി നല്‍കിയെന്നും അന്വേഷണസംഘം വിശദീകരിച്ചു. സുപ്രീം കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതില്‍, നേരത്തേ പൊലീസിനു മുന്നില്‍ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടിരുന്നു.