
മലപ്പുറം: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു മലപ്പുറം താനൂരിൽ നിന്ന് രണ്ട് പ്ലസ്ടു വിദ്യാഥിനികൾ മുംബൈയിലേക്ക് നാടുവിട്ടത്. കേസിൽ പെൺകുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്ന എടവണ്ണ സ്വദേശിയായ അക്ബര്‍ റഹീമെന്ന 26 കാരനെയാണ് രാത്രിയോടെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാടുവിട്ട പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം മുംബൈയിലേക്ക് നാടുവിട്ടു പോയി പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ പൊലീസ് നാട്ടിലെത്തിച്ചിട്ടുണ്ട്. മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 2 പെൺകുട്ടികളെ കാണാതായത്. സ്കൂളിൽ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.