
തൃശൂർ: ഹോട്ടലിലെ പരിശോധനക്കിടെ ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് നടൻ ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി പൊലീസ്. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാണ് പൊലീസ് ഷൈനിന്‍റെ വീട്ടിലെത്തി. ലഹരി റെയ്ഡിനിടെ ഓടിയതിന്‍റെ കാരണം തേടിയാണ് പൊലീസ് എത്തിയിരിക്കുന്നത്. നാളെ നോർത്ത് സ്റ്റേഷനിൽ നേരിട്ടെത്തണമെന്നാണ് നോട്ടീസിൽ പറയുന്നത്.
അതിനിടെ ഷൈൻ ടോം ചാക്കോ നിയമപദേശം തേടിയെന്നാണ് സൂചന. നാളെ പൊലീസിന് മുമ്പിൽ ഹാജരായേക്കില്ല എന്നാണ് വിവരം. പൊലീസിന് മുമ്പിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയേക്കുമെന്നും റിപ്പോർട്ടുണ്ട്. റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്ന് കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും ഷൈൻ പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഷൈനിനെതിരായ വെളിപ്പെടുത്തലിനെ പറ്റി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ വിന്‍സിയുടെ കുടുംബത്തെ സമീപിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനില്ലെന്ന നിലപാട് നടി ആവര്‍ത്തിച്ചു. വിന്‍സി പരാതി നല്‍കാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസും.