ഷൈനിന്റെ പിതാവിന്റെ ജീവനെടുത്തത് തലയ്‌ക്കേറ്റ ഗുരുതര പരുക്ക്‌; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു, ഡ്രൈവര്‍ ഉറങ്ങിപ്പോയി?

കൊച്ചി : ഷൈനിന്റെ പിതാവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. ഉച്ചയോടെ മൃതദേഹം തൃശൂരിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങും. അപകട കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാണ് അപകടമുണ്ടായതെന്നാണ് ഒടുവിലായി ലഭിക്കുന്ന സൂചന.

റോഡില്‍ നിര്‍ത്തിയിട്ട കര്‍ണാടക രജിസ്‌ട്രേഷന്‍ ഉള്ള ലോറിക്കു പിന്നിലാണ് കാര്‍ ഇടിച്ചത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ സീറ്റിലായിരുന്നു പിതാവ് സി പി ചാക്കോ ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് വിവരം.

ഷൈനിന്റെ കൈക്കും അമ്മയുടെ ഇടുപ്പിനുമാണ് പരിക്കേറ്റത്. പിതാവിന്റെ മൃതദേഹമുള്ള ആശുപത്രിയില്‍ തന്നെയാണ് ഇവരുടെ ചികിത്സയും നടക്കുന്നത്. ഇപ്പോള്‍ ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സഹോദരനും ഡ്രൈവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല. സേലംധര്‍മപുരിഹൊസൂര്‍ബെംഗളൂരു ദേശീയപാതയില്‍ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തില്‍പെട്ടതെന്ന വിവരവും പുറത്തുവരുന്നുണ്ട്.