
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫൽ മാതാവ് റംലത്ത് എന്നിവരാണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ഫസീല സ്വന്തം മാതാവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്.
‘ഉമ്മാ, ഞാന്‍ മരിക്കുകയാണ്,ഇല്ലെങ്കില്‍ അവരെന്നെ കൊല്ലും. ഗർഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റില്‍ ചവിട്ടിയെന്നും താന്‍ മരിക്കാന്‍ പോകുകയാണെന്നും മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്നും അത് മാത്രമാണ് തന്‍റെ അപേക്ഷയെന്നും ഫസീല രാവിലെ 6.49 ന് അയച്ച വാട്സാപ്പ് മെസേജില്‍ പറയുന്നു. രാവിലെ ഏഴുമണിക്കാണ് ഫസീലയെ അവസാനമായി ഓണ്‍ലൈനില്‍ കണ്ടത്. ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഇന്നലെയാണ്. ഇതിന് പിന്നാലെയാണ് കഠിനമായ പീഡനം. ഭര്‍ത്താവിന്‍റെയും അമ്മയുടെയും പീഡനത്തില്‍ മനംനൊന്ത ഫസീല ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടിലാണ് ജീവനൊടുക്കിയത്.