വത്തിക്കാനില്‍ ഔദ്യോഗിക ദുഖാചരണം ഇന്നവസാനിക്കും, പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കം തുടങ്ങി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണം ഇന്നവസാനിക്കും. ഇതോടെ, പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
മേയ് ഏഴിന് വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിലാണ് കോണ്‍ക്‌ളേവ് നടത്തുക. കോണ്‍ക്‌ളേവിന് മുന്നോടിയായുള്ള ചര്‍ച്ചക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.

മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന വിവരം ലോകത്തെ അറിയിക്കുന്നതിനുള്ള പുകക്കുഴല്‍ ചാപ്പലില്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുകക്കുഴലിലൂടെ കറുത്ത പുകയാണ് വരുന്നതെങ്കില്‍ തീരുമാനമായിട്ടില്ലെന്നും
വെളുത്ത പുകയാണ് വരുന്നതെങ്കില്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. പുകയുടെ നിറ വ്യത്യാസത്തിന് ബാലറ്റില്‍ പ്രത്യേകതരം രാസവസ്തു ചേര്‍ത്താണ് കത്തിക്കുക.

ദിവസവും രാവിലെയും വൈകിട്ടുമായി രണ്ടുവീതം വോട്ടെടുപ്പാണ് നടക്കുക. ഒരാള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ ഇത്തരത്തില്‍ വോട്ടെടുപ്പ് തുടരും. മാര്‍പാപ്പയെ തെരഞ്ഞെടുത്താല്‍ ചാപ്പലിലെ മണി മുഴങ്ങുകയും ചെയ്യും. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന് അഭിമുഖമായുള്ള ബാല്‍ക്കണിയില്‍നിന്ന് പുതിയ മാര്‍പാപ്പയെ പരിചയപ്പെടുത്തും. ‘ഹബേമുസ് പാപാം’ (നമുക്കൊരു മാര്‍പാപ്പയെ ലഭിച്ചു) എന്ന വാക്കുകളോടെയാണ് പുതിയ മാര്‍പാപ്പയെ പരിചയപ്പെടുത്തുക.

80 വയസ്സില്‍ താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമെന്നതിനാല്‍ നിലവിലുള്ള 252 കര്‍ദിനാള്‍മാരില്‍ 138 പേര്‍ക്കാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള രഹസ്യ ബാലറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.

More Stories from this section

family-dental
witywide