
വാഷിങ്ടൻ: യു.എസിലെ ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹോട്ടലിന് മുന്നിൽ സൈബർട്രക്ക് കാർ പൊട്ടിത്തെറിച്ച സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തള്ളാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. ഇതുസംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം നടക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
സംഭവത്തിനു പിന്നിൽ ഒന്നിലേറെപ്പേരുണ്ടെന്നാണ് സംശയം. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി ലുയീസിയാന അറ്റോണി ജനറൽ ലിസ മുറീൽ എൻ.ബി.സി ന്യൂസിനെ അറിയിച്ചു. ട്രക്കിൽനിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ ന്യൂ ഓർലിയൻസിലെ വീട്ടിൽ നിർമിച്ചതാണെന്ന് സംശയിക്കുന്നതായും മുറീൽ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകവഹിച്ച ട്രക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി മണിക്കൂറുകൾ പിന്നിടും മുമ്പാണ് ട്രംപിന്റെ ഹോട്ടലിന് മുന്നിൽ കാർ സ്ഫോടനം നടന്നത്. ലുയീസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതിനെ തുടർന്ന് 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് ആക്രമണത്തിലെ പ്രതിയായ പൊലീസ് വെടിയേറ്റു മരിച്ച ഡ്രൈവർ ശംസുദ്ദീൻ ജബ്ബാർ ഐ.എസ് അനുഭാവിയാണെന്നതിന്റെ തെളിവുകൾ എഫ്.ബി.ഐക്ക് ലഭിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ആക്രമണത്തെ നിന്ദ്യവും നീചവുമെന്ന് വിശേഷിപ്പിച്ച ബൈഡൻ, ഗൂഢാലോചന ഉൾപ്പടെ വിശദമായി അന്വേഷിക്കുമെന്നും കൂട്ടിച്ചേർത്തു.
President Biden on Truck and trump’s hotel car bomb attack