
ബെംഗളുരുവിൽ ആർ സി ബിയുടെ ഐ പി എൽ കന്നിക്കിരീടനേട്ടം ആഘോഷിക്കാനെത്തിയ ആൾക്കൂട്ടത്തിനിടയിലുണ്ടായ ദുരന്തത്തിൽ അനുശോചനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ളവർ രംഗത്ത്. ബംഗളുരുവിലെ വിജയാഘോഷത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടമായത്. ബെംഗളൂരുവിലെ അപകടം ഞെട്ടിച്ചുവെന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി എക്സിൽ കുറിച്ചു. ബെംഗളുരു അപകടം ഹൃദയഭേദകമെന്നാണ് പ്രധാന മന്ത്രി പ്രതികരിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ആർ സി ബിയുടെ വിജയാഘോഷത്തിനിടയിലുണ്ടായ അപകടം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആരാധകർ ഇരച്ച് കയറാൻ ശ്രമിച്ചതാണെന്നാണ് വിലയിരുത്തൽ . സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ച. വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. ദുരന്തത്തിനിടയിലും ആഘോഷം തുടർന്ന വിരാട് കോലി അടക്കമുള്ള താരങ്ങൾക്കും ട്രോഫി വിതരണം ചെയ്ത ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പരിപാടിയിൽ മാറ്റം വരുത്തിയെന്ന വിശദീകരണവുമായി ആർ സി ബി മാനേജ്മെന്‍റും രംഗത്തെത്തി. വലിയ ദുഃഖമുണ്ടെന്നും ആർ സി ബി അധികൃതർ വ്യക്തമാക്കി.
14 വയസ്സുള്ള കുട്ടി അടക്കം നാല് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. 47 പേർക്ക് പരിക്കേറ്റുവെന്നും ഇവരെല്ലാ അപകടനില തരണം ചെയ്തെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഉത്തരവാദിത്തത്തിൽ നിന്നൊഴിയുന്നില്ലെന്നും അന്വേഷണം പ്രഖ്യാപിക്കുന്നെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്തേക്ക് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് മൂന്ന് ലക്ഷത്തോളം പേരെത്തിയതാണ് അപകടത്തിനിടയാക്കിയത്.
വിശദ വിവരങ്ങൾ ഇങ്ങനെ
വിധാൻസൗധയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലുമായി സംസ്ഥാനസർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും രണ്ട് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നെന്ന അറിയിപ്പ് രാവിലെ തന്നെ എത്തിയിരുന്നു. എന്നാൽ വിധാനസൗധയിൽ നിന്ന് ചിന്നസ്വാമിയിലേക്കുള്ള ഒരു കിലോമീറ്റർ ദൂരം വിക്റ്ററി പരേഡ് നടത്തുമെന്ന അറിയിപ്പിൽ ക്രിക്കറ്റ് അസോസിയേഷനും പൊലീസും തമ്മിലുടക്കിയിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനെളുപ്പമല്ലെന്നും, പരേഡ് നടത്താനാകില്ലെന്നും പൊലീസ് നിലപാടെടുത്തു. അനുമതി വേണമെന്ന് അസോസിയേഷനും. സമ്മർദ്ദം ശക്തമായതോടെ വൈകിട്ട് മൂന്നരയോടെ പരേഡിന് അനുമതി ലഭിച്ചു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് നഗരത്തെരുവുകളിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തി. സ്റ്റേഡിയത്തിനകത്തെ സ്വീകരണപരിപാടിക്ക് പാസ്സുകളുണ്ടാകുമെന്നാണ് ആദ്യം അറിയിപ്പ് വന്നത്. എന്നാൽ എല്ലാവരെയും സ്റ്റേഡിയത്തിനകത്തേക്ക് കയറ്റുമെന്ന അഭ്യൂഹം വന്നതോടെ ജനപ്രവാഹമായി. വിധാനസൗധയുള്ള അംബേദ്കർ വീഥി മുതൽ ചിന്നസ്വാമിക്കപ്പുറത്തെ കസ്തൂർബ റോഡ് വരെ വാഹനം കടത്താതെ കൊട്ടിയടച്ചു പൊലീസ്. എന്നിട്ടും ജനപ്രവാഹത്തിന് കുറവുണ്ടായില്ല. വിധാനസൗധയ്ക്ക് മുന്നിലും ചിന്നസ്വാമിക്ക് അടുത്തുമായി ആകെ മൊത്തം നാല് മുതൽ അഞ്ച് ലക്ഷം പേർ വരെയെത്തിയിരിക്കാമെന്ന് കണക്ക്. വിധാനസൗധയിലെ പരിപാടി നടക്കുന്നതിനിടയിലാണ് ചിന്നസ്വാമിക്ക് അടുത്ത് വലിയ ഉന്തും തള്ളുമുണ്ടാകുന്നത്. രണ്ട് കാരണങ്ങളാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്ന് സ്റ്റേഡിയത്തിനടുത്തുള്ള സ്ലാബ് പൊട്ടി ആളുകൾ നിലത്ത് വീണത് പരിഭ്രാന്തി പരത്തി. രണ്ട്, ഒരാൾക്ക് മാത്രം കടന്ന് പോകാവുന്ന ഗേറ്റിലൂടെ കടക്കാൻ ആളുകൾ ഉന്തിത്തള്ളി. ഗേറ്റ് തകർത്തു. ഇതിനെല്ലാമിടയിൽ നിലത്ത് വീണും, പരിക്കേറ്റും, ശ്വാസം മുട്ടിയുമാണ് 11 മരണം സംഭവിച്ചത്. 5000 പൊലീസുകാരെയാണ് നഗരത്തിൽ അടിയന്തരഡ്യൂട്ടിക്ക് വിന്യസിച്ചത്. ചെയ്യാവുന്നതിന്‍റെ പരമാവധി സജ്ജീകരണമൊരുക്കിയെന്നാണ് സർക്കാർ പറയുന്നത്. സർക്കാരിന്‍റെ മാത്രം പിഴവെന്ന് പ്രതിപക്ഷം പറയുന്നു. ഇന്ത്യ ലോകകപ്പ് നേടിയപ്പോഴടക്കം വൻ റാലികൾ ഒരു പ്രശ്നവുമില്ലാതെ നടത്തിയ ഭരണകൂടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. എവിടെയാണ് അധികൃതർക്ക് പിഴച്ചതെന്നതിൽ സമഗ്ര അന്വേഷണം നടക്കണമെന്ന ആവശ്യമാണ് പല കോണുകളിലും നിന്നുയരുന്നത്.