
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ന്യൂഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെത്തി പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്മസ് ആഘോഷങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യവും ഐശ്വര്യവും വർധിപ്പിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കത്തീഡ്രലിലെത്തിയ പ്രധാനമന്ത്രി സഭാ പ്രതിനിധികളുമായും വിശ്വാസികളുമായും സംവദിക്കുകയും മെഴുകുതിരി തെളിയിച്ച് പ്രാർഥനയിൽ പങ്കുചേരുകയും ചെയ്തു. യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും കരുണയുടെയും സന്ദേശം ഉൾക്കൊള്ളാൻ ഈ ദിനം പ്രചോദനമാകുമെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ. ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
‘‘ സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ക്രിസ്മസ് നമ്മുടെ സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’’–പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി എത്തുന്നതിനു മുൻപായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു. വിശ്വാസികളെ പള്ളിയിലേക്ക് കയറ്റുന്നത് നിയന്ത്രിച്ചതോടെയാണ് പ്രതിഷേധം ഉണ്ടായത്. പള്ളിക്ക് മുന്നിൽ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
എങ്ങനെയാണ് തങ്ങൾ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്ന് ചോദിച്ച വിശ്വാസികൾ എല്ലാ ക്രിസ്മസിനും പള്ളിയിൽ എത്താറുണ്ടെന്നും വിഐപി വരുന്നതിനാൽ ആരാധനാ സ്വാതന്ത്യം നിഷേധിക്കരുതെന്നും വിശ്വാസികൾ പറഞ്ഞു. എന്നാൽ, വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ രാജീവ് ചന്ദ്രശേഖർ ഖേദം പ്രകടിപ്പിച്ചു.
Prime Minister Narendra Modi attends Christmas Day prayers at Cathedral Church of Redemption in New Delhi.















