അറസ്റ്റിലായാല്‍ മന്ത്രിസ്ഥാനത്തു നിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി; ജയിലില്‍ കിടന്ന് ഭരിക്കാമെന്ന് കരുതേണ്ട, പ്രധാന പദവികൾ വഹിക്കുന്നവരെ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല

ബീഹാർ : ജയിലില്‍ കിടന്ന് ഭരിക്കാൻ ആർക്കും കഴിയില്ലെന്നും പ്രധാന പദവികൾ വഹിക്കുന്നവരെ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അറസ്റ്റിൽ ആയാൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. കുറച്ചുകാലം മുൻപ് ജയിലിൽ നിന്നും ഫയലുകൾ ഒപ്പിടുന്നത് നാം കണ്ടു. നേതാക്കൾക്ക് അത്തരം ഒരു മനോഭാവം ഉണ്ടെങ്കിൽ അഴിമതി എങ്ങനെ തടയാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.

രാജ്യത്ത് ഒരു സർക്കാർ ജീവനക്കാരനെ 50 മണിക്കൂർ തടവിലാക്കിയാൽ, അയാൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ ഒരു മുഖ്യമന്ത്രി, മന്ത്രി, അല്ലെങ്കിൽ ഒരു പ്രധാനമന്ത്രി പോലും ജയിലിൽ ആയിരിക്കുമ്പോഴും സർക്കാരിൽ തുടരണമോ. എന്തുകൊണ്ട് സർക്കാരുകളെ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കണം? അങ്ങനെയെങ്കിൽ കളങ്കിതരായ മന്ത്രിമാർ അവരുടെ പദവികളിൽ തുടരണോ? ജനങ്ങൾ അവരുടെ നേതാക്കൾ ധാർമ്മിക സത്യസന്ധത ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗയയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന അമൃത ഭാരത് എക്സ്പ്രസും, ബുദ്ധി സർക്യൂട്ട് ട്രെയിനും ചടങ്ങിൽ മോദി ഫ്ലാഗ് ഓഫ് ചെയ്തു. ബിഹാറിന്റെ വികസനമാണ് ലക്ഷ്യം. 13000 കോടിയുടെ പദ്ധതികൾ ഒറ്റ ദിവസം ഉദ്ഘാടനം ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകുമെന്ന് ബീഹാറിൽ വെച്ചാണ് ശപഥം ചെയ്തത്. പാകിസ്ഥാന്റെ ഒരു മിസൈല്‍ പോലും ഇന്ത്യന്‍ മണ്ണില്‍ തൊട്ടില്ലെന്നും പാകിസ്ഥാന്റെ എല്ലാ ഡ്രോൺ ആക്രമണവും ഇന്ത്യ തകർത്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.