
അഹമ്മദാബാദിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നു വീണ അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് അപകടസ്ഥലത്തേക്കായിരുന്നു. അവിടെ നിന്ന് സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. അമ്പതോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. അപകടസ്ഥലത്തെത്തിയ മോദി 15 മിനിറ്റോളം അവിടെ ചിലവഴിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, അഹമ്മദാബാദ് മേയർ കേന്ദ്ര ജല ശക്തി മന്ത്രി സി ആര്‍ പട്ടീല്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയിലെ സന്ദർശനം വേഗം പൂർത്തിയാക്കി പ്രധാനമന്ത്രി വേഗം മടങ്ങി. തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകനയോഗത്തിൽ തുടർനടപടികൾ ഉൾപ്പെടെ ചർച്ച ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രിയും യോഗത്തിൽ പങ്കെടുക്കും. വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തെ പ്രധാനമന്ത്രി കാണുമെന്ന് സൂചനയുണ്ട്. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.