
ഗാസയിൽ ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തടവിലായിരുന്ന എല്ലാ ബന്ദികളെയും മോചിപ്പിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ ദൃഢനിശ്ചയത്തിനും ഉള്ള ആദരസൂചകമാണിത്. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അതേസമയം, ഗസ്സയിൽ സമാധാനം പുലർന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിൽ പറഞ്ഞു. ഇനിയുള്ള കാലമത്രയും പ്രതീക്ഷകളുടേതും സമാധാനത്തിന്റേതുമാണെന്ന് പറഞ്ഞ ട്രംപ്, കാലങ്ങളായി നിലനിൽക്കുന്ന നിരവധി ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.