സ്വകാര്യ ബസുടമകളുടെ സൂചനാ സമരത്തില്‍ വലഞ്ഞ് ജനം, ഇന്ന് അര്‍ധരാത്രിയില്‍ അഖിലേന്ത്യ മുടക്ക് തുടങ്ങും

തിരുവനന്തപുരം : സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം തുടങ്ങി. ഇതോടെ ജോലിസ്ഥലങ്ങളിലേക്കും സ്‌കൂളുകളിലേക്കും മറ്റുമായി സ്ഥിരം യാത്ര ചെയ്യുന്നവരടക്കം വലഞ്ഞിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകളുടെ പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംയുക്ത സമിതിയുടെ തീരുമാനം.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ പ്രത്യേകമായി പണിമുടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധവും ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകള്‍ ഉയര്‍ത്തും.

More Stories from this section

family-dental
witywide