ജൂലൈ എട്ടിന് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക്; 22 മുതല്‍ അനിശ്ചിതകാല സമരം

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് പണിമുടക്കുന്നു. ജൂലൈ 22 മുതല്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന ഉള്‍പ്പെടെ നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബസുടമ സംയുക്ത സമിതി സമര പ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം.

വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധനവ് നടപ്പിലാക്കുക, കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കിയിരിക്കുന്ന തരത്തില്‍ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സെഷന്‍ ലഭിക്കുന്ന തരത്തില്‍ ആപ്പ് മുഖേന കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക,140 കിലോമീറ്ററിൽ അധികം വരുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, ബസ് ഉടമകളില്‍നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

സംയുക്ത സമിതി ചെയര്‍മാന്‍ ഹംസ എരിക്കുന്നന്‍, ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥന്‍, വൈസ് ചെയര്‍മാന്‍ ഗോകുലം ഗോകുല്‍ദാസ്, ഫെഡറേഷന്‍ പ്രസിഡന്റ് കെ.കെ. തോമസ്, ട്രഷറര്‍ എം.എസ്. പ്രേംകുമാര്‍, ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ മുജീബ് റഹ്മാന്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസ് ആട്ടോക്കാരന്‍ തുടങ്ങിയവര്‍ കൺവെൻഷനിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide