യുദ്ധം കനക്കുന്നു: ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി, 110 വിദ്യാര്‍ഥികളുമായി ആദ്യസംഘം അര്‍മേനിയയിലേക്ക്

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ വ്യോമാക്രമണം ശക്തമായതോടെ, ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അവരെ രാജ്യത്തിനുള്ളില്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇറാനില്‍ ഏകദേശം 6,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്.

യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ടെഹ്റാന്‍ വിടണമെന്ന നിര്‍ദേശത്തിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇറാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 110 വിദ്യാര്‍ഥികളുമായി ഒരു ബസ് അര്‍മേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചതായാണ് വിവരം. ഇവിടെ നിന്നും വിമാനത്തില്‍ ഇവരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. വിദ്യാര്‍ഥികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ട്. ഇസ്രായേല്‍ ആക്രമണങ്ങളുടെ ലക്ഷ്യമായ ടെഹ്റാനില്‍ നിന്ന് ഏകദേശം 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഖോമിലേക്ക് മാറ്റിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഞായറാഴ്ച അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയയുമായി സംസാരിച്ചു. ഷിറാസില്‍ നിന്നും ഇസ്ഫഹാനില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ യാസ്ദിലേക്ക് മാറ്റുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
‘ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അവരെ ഇടപെടുകയും ചെയ്യുന്നു,’ – വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായും ജയ്ശങ്കര്‍ സംസാരിച്ചു. ഇറാനിലെ വിവിധ സര്‍വകലാശാലകളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി ചേര്‍ന്ന നൂറുകണക്കിന് കശ്മീരി വിദ്യാര്‍ത്ഥികള്‍ ഇസ്രായേലുമായുള്ള സംഘര്‍ഷം കാരണം കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ കുടുംബങ്ങള്‍ സഹായത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide