നിലമ്പൂരിൽ പന്നി കെണിയിൽ ഷോക്കേറ്റ് അനന്തു മരിച്ചത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് പറഞ്ഞ വനം മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം, രാജി ആവശ്യവുമായി കോൺഗ്രസ്

നിലമ്പൂരിൽ പന്നി കെണിയിൽ കുടുങ്ങി ഷോക്കേറ്റ് അനന്തുവെന്ന വിദ്യാർത്ഥി മരിച്ചത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് പറഞ്ഞ വനം മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. രാജി ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഗൂഢാലോചന വാദം മന്ത്രി തെളിയിക്കണമെന്നും കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വനംമന്ത്രി ഉന്നയിച്ചത് വൃത്തികെട്ട ആരോപണമെന്നും ഹീനമായ ആരോപണം ഉന്നയിച്ച മന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. വനംമന്ത്രി വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെ.എസ്ഇബിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ്‌ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.

സണ്ണി ജോസഫ് പറഞ്ഞത്

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിക്കാനിടയാക്കിയ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച വനംമന്ത്രിയുടെ പ്രസ്താവനയെ പുച്ഛിച്ചുതള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മന്ത്രിയുടെ വാദം അടിസ്ഥാന രഹിതവും മനുഷ്യത്വ രഹിതവുമാണ്. ഒരു കുട്ടിയുടെ ദാരുണമായ മരണത്തില്‍ വേദനിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍.അതിന് ഉത്തരവാദികള്‍ നിയമത്തിന് മുന്നില്‍ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയത്. മലപ്പുറം ജില്ലയുടെ ഭാഗമല്ലെ നിലമ്പൂര്‍? അപ്പോള്‍ നിലമ്പൂരിലെ വഴിക്കടവില്‍ ഇങ്ങനെയൊരു സംഭവം നടന്നാല്‍ സ്വാഭാവികമായും പ്രതിഷേധം ഉയരില്ലെ? മാധ്യമ വാര്‍ത്തകളിലൂടെ ജനം ഈ സംഭവം അറിഞ്ഞിട്ടും മന്ത്രിക്കുമാത്രം അറിയില്ല. മന്ത്രിയുടെ ന്യായത്തില്‍ യുക്തിയില്ല. വനം മന്ത്രിയുടെ അസത്യമായ വാദം തെളിയിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെടുന്നെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വനം മന്ത്രിയുടെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തള്ളാനും വിഴുങ്ങാനും കഴിയില്ല. ഏത് അന്വേഷണത്തേയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. പക്ഷെ, മന്ത്രി എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം. ഒരു കുഞ്ഞു മരിക്കാനിടയാക്കിയ സംഭവത്തെ രാഷ്ട്രീയവത്കരിച്ചത് വനം മന്ത്രിയാണ്. അദ്ദേഹത്തിന്റെ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കേരളം ഇന്നാകെ അനുഭവിക്കുന്നത്. കാട്ടില്‍ നിന്ന് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിനാലാണല്ലോ വൈദ്യുതി വേലികള്‍ സ്ഥാപിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാക്കുന്നത്. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. വളരെ പരിതാപകരവും മ്ലേച്ചവുമാണ് മന്ത്രിയുടെ നിലപാട്. അതിനെ തള്ളാനും കൊള്ളാനും കഴിയാത്ത എംവി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് അദ്ദേഹം പുനഃപരിശോധിക്കണം. ഇതിന്റെ ഉത്തരവാദിത്തം കേരളത്തിലെ വനം വകുപ്പിനാണ്. വന്യമൃഗശല്യം വനാതിര്‍ത്തിയില്‍ മാത്രമല്ല,ജനവാസ മേഖലയില്‍ നിരവധി സ്ഥലങ്ങളിലുണ്ട്. വന്യമൃഗ ആക്രമണം തുടര്‍ക്കഥയാകുമ്പോള്‍ വനം മന്ത്രി ഉറങ്ങുകയാണ്.മയക്കുവെടിയേറ്റത് ആനയ്‌ക്കോ,കടുവയ്‌ക്കോ അല്ല കേരളത്തിലെ വനം മന്ത്രിക്കാണെന്ന് പൊതുവിമര്‍ശനമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.വനം മന്ത്രി ഉറക്കം നടിക്കുകയാണെന്ന് പറഞ്ഞ സണ്ണി ജോസഫ് ഇത്തരം പ്രസ്താവനകളിലൂടെ വനം മന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. അതുവിലപ്പോകില്ലെന്നും ഒരു പാവപ്പെട്ട കുട്ടി മരണപ്പെട്ടപ്പോള്‍ അതില്‍ ഗൂഢാലോചന ആരോപിക്കുന്ന മന്ത്രിയെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും സണ്ണി ജോസഫ് വ്യക്കമാക്കി. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വനം മന്ത്രി രാജിവെയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തിരുത്തണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് താന്‍ രണ്ടു അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സഭയില്‍ പത്തു തവണയെങ്കിലും ഈ വിഷയത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. ടി.സിദ്ധിഖും മാത്യുകുഴല്‍ നാടനും സമാന അടിയന്തര പ്രമേയം കൊണ്ടുവന്നു. അടിയന്തര പ്രമേയം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ മുഖ്യമന്ത്രി ജന പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വനം വകുപ്പിന്റെ നിസംഗത കേരളത്തിലാകെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വനം മന്ത്രി ഉറക്കം തൂങ്ങികയും ഒട്ടകപക്ഷിയെപ്പോലെ തല മണ്ണില്‍ പൂഴ്ത്തുകയുമാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കണ്ടിരുന്നെങ്കില്‍ ചര്‍ച്ചചെയ്യാന്‍ സഭയില്‍ തയ്യാറാകുമായിരുന്നുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആക്ഷേപിക്കാന്‍ മന്ത്രി തയ്യാറായത് എന്തടിസ്ഥാനത്തിലാണ്. താന്‍ പഠിപ്പിച്ച കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തല്‍ വേദനയോടെ കേരളം കണ്ടതാണ്. മന്ത്രിയ്ക്ക് മാന്യതയും സത്യസന്ധതയും അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് സണ്ണി ജോസഫ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് കുഞ്ഞ് മരിക്കാനിടയായ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. അതിയായ ദുഃഖം പ്രകടിപ്പിക്കുന്നു. ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായി ഇരിക്കുന്ന വനംമന്ത്രി വനാതിര്‍ത്തികളിലെ ജനങ്ങളെ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതേ മന്ത്രിയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഗൂഡാലോചനാക്കുറ്റം ആരോപിച്ചത്. എത്ര ഹീനമായ തരത്തിലാണ് മന്ത്രി സംസാരിച്ചത്. ഒരു നിമിഷം പോലും മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. ഇറങ്ങിപ്പോകണം. വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണമാണ്. മന്ത്രിയുടെ ആരോപണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കുടപിടിച്ചു കൊടുക്കുകയാണ്. പാലക്കാട് നീലപ്പെട്ടിയുമായാണ് വന്നതെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുകായാണ്. കുഞ്ഞിന്റെ മരണം സംബന്ധിച്ച് എല്ലാവരും വിഷമിക്കുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്രയും ഹീനമായ ആരോപണം ഉന്നയിച്ചത്? കുഞ്ഞിന്റെ മരണത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി നടത്തിയ ഹീനമായ ആരോപണം പിന്‍വലിക്കണം. ഇല്ലെങ്കില്‍ മന്ത്രി സ്ഥാനത്തും നിന്നും രാജിവയ്ക്കണം. ഒരു പണിയും ചെയ്യാത്ത വനംവകുപ്പ് മന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. മാനന്തവാടിയില്‍ കടുവ ഒരു സ്ത്രീയെ കൊന്നതിന് ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ വനം മന്ത്രി കോഴിക്കോട് ഒരു ഫാഷന്‍ ഷോയില്‍ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു. വന്യജീവി ആക്രമണം തടയുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ ഫെന്‍സിങുകളോ ഉള്‍പ്പെടെയുള്ളവയൊന്നും കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി നിര്‍മ്മിക്കുന്നില്ല. അനുവദിച്ച പണം പോലും ചെലവഴിക്കാതെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഭീതിയിലായതോടെയാണ് സ്വയം കെണിവച്ച് പന്നിയെ പിടിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതിനെല്ലാം കാരണം. അപകട മരണങ്ങള്‍ ഉണ്ടായാല്‍ എല്ലായിടത്തും പ്രതിഷേധമുണ്ടാകും. വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും മരണങ്ങള്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കും. സ്വാഭാവികമായ പ്രതിഷേധമാണ് ഉണ്ടായത്. സി.പി.എമ്മുകാര്‍ ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് മന്ത്രി വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യു.ഡി.എഫുകാരനാണ് കെണിച്ചതെന്ന് ആരോപണം മന്ത്രിക്ക് എവിടെ നിന്ന് കിട്ടി. കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടിയില്‍ കുഴപ്പണമാണെന്ന് പറഞ്ഞതു പോലെ കുട്ടിയെ കൊല്ലാനുള്ള കെണിയൊരുക്കിയത് യു.ഡി.എഫ് എന്നാണോ പറയുന്നത്? നിഷ്‌ക്രിയത്വം മറച്ചുവയ്ക്കാനുള്ള മന്ത്രിയുടെ ആരോപണമാണിത്. വനംവകുപ്പിന് ബന്ധമില്ലെങ്കില്‍ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനവസരത്തില്‍ സംസാരിച്ചത്. എത്ര പേരെയാണ് കടുവ കടിച്ചു കൊന്നതും ആന ചവിട്ടിക്കൊന്നതും. വനം വകുപ്പിന് പങ്കില്ലെങ്കില്‍ മന്ത്രി എന്തിനാണ് ആരോപണം ഉന്നയിക്കുന്നത്. പ്രതി കോണ്‍ഗ്രാസാണെങ്കില്‍ എന്താണ് കുഴപ്പം? യു.ഡി.എഫ് ഗൂഡാലോചന നടത്തി കുഞ്ഞിനെ കൊന്നെന്നാണോ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മത്സരിച്ച് ജയിക്കണം. അല്ലെങ്കില്‍ പാലക്കാട് സംഭവിച്ചതു തന്നെ ഇവിടെയും സംഭവിക്കും. പഞ്ചായത്താണോ കെണിവച്ച് പന്നിയെ പിടിക്കുന്നത്. പൊലീസിനും വനംവകുപ്പിനും കെ.എസ്.ഇ.ബിക്കും ഉത്തരവാദിത്തമുണ്ട്. അവരൊക്കെ സര്‍ക്കാരിന്റെ ഭാഗമാണ്. ഇതേക്കുറിച്ച് നേരത്തെ അറിയാമെങ്കില്‍ ഏറ്റവും വലിയ പരാജയമുണ്ടായത് സര്‍ക്കാരിനാണ്. ഈ മൂന്ന് ഏജന്‍സികളും എന്തുകൊണ്ടാണ് ഇടപെടാതിരുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതുകൊണ്ട് വനാതിര്‍ത്തികളില്‍ എല്ലായിടത്തും കെണി വയ്ക്കുന്നുണ്ട്. അന്വേഷണം നടക്കട്ടെ. നീലപ്പെട്ടി അന്വേഷിച്ചത് ഓര്‍മ്മയുണ്ടല്ലോ. അവസാനം ആരാണ് വഷളായെന്നും കണ്ടതാണ്. ഇതും മറ്റൊരു നീലപ്പെട്ടിയാകും. അന്ന് നീലപ്പെട്ടിയുമായി വന്നവര്‍ ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മൂന്നാം കിട ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അത് ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതില്‍ കേരളം ലജ്ജിക്കുന്നു.

രമേശ് ചെന്നിത്തല പറഞ്ഞത്

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് ആവില്ലെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു എന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വന്യജീവി ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണ്. ആ ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നതിനു പകരം വളരെ നികൃഷ്ടവും ജുഗുപ്‌സാവഹവുമായ വാചകങ്ങള്‍ ഉപയോഗിച്ച് സംഭവത്തെ ന്യായീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വനംമന്ത്രി ശ്രമിക്കുന്നതു കണ്ടപ്പോള്‍ ലജ്ജയും അപമാനവുമാണ് തോന്നിയത്. തന്റെ വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുഞ്ഞു നഷ്ടപ്പെട്ട കുടുംബത്തോട് മാപ്പ് പറയണം. ഏത് അനധികൃത വൈദ്യുത കെണികള്‍ക്കും സഹായമൊരുക്കി മനുഷ്യരെ കൊല്ലുന്നതിനു കൂട്ടുനില്‍ക്കുന്ന കെ.എസ്ഇബി അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇത് വെറുമൊരു അപകടമരണമല്ല. സര്‍ക്കാര്‍ വക കൊലപാതകം തന്നെയാണ്. കേരളത്തിന്റെ മലയോര മേഖലയില്‍ ജനവാസം സാധ്യമല്ലാതായിട്ട് കാലങ്ങളായി. ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മലപ്പുറത്തെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ കായികമായി മര്‍ദ്ദിച്ചൊതുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്തരം ഒരു വിരട്ടലും വിലപ്പോവില്ല. ഈ വിഷയത്തില്‍ യുഡിഎഫ് ശക്തമായി തന്നെ ഇടപെടും. കാലങ്ങളായി വന്യജീവി ആക്രമണവിഷയത്തില്‍ യുഡിഎഫ് ശക്തമായി ഇടപെടുന്നുണ്ട്. സര്‍ക്കാരിനെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന് അനുവദിക്കില്ല. ഈ മരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു. വനം മന്ത്രിയും വൈദ്യുത മന്ത്രിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഒരു ഏകോപനവുമില്ലെന്നും ഒരുത്തരവാദിതത്വുമില്ലെന്നും ഇത് വ്യക്തമാക്കുന്നു. ഇതൊരു തെരഞ്ഞെടുപ്പ് വിഷയം മാത്രമായി ചുരുക്കാനുള്ള അപമാനാര്‍ഹമായ ശ്രമമാണ് എല്‍ഡിഎഫില്‍ നിന്നുണ്ടാകുന്നത്. ഇത് മലയോരവാസികളുടെ നീറുന്ന പ്രശ്‌നമാണ്. ജീവന്റെ പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം – ചെന്നിത്തല വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide