കുട്ടികൾ മുതിർന്നവരെപ്പോലെ ആസൂത്രണം ചെയ്തത്, നഞ്ചക്ക് നൽകിയത് മുഖ്യപ്രതിയുടെ പിതാവെന്ന് സംശയം, കേസെടുക്കാൻ നീക്കം; പ്രതികൾ പരീക്ഷ എഴുതിയതിൽ പ്രതിഷേധം

കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകം, കുട്ടികൾ മുതിർന്നവരെപ്പോലെ ആസൂത്രണം ചെയ്തെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ആക്രമിക്കാനുള്ള ആയുധമായ നഞ്ചക്ക് നൽകിയത് മുഖ്യപ്രതിയുടെ പിതാവാണെന്നാണ് പൊലീസിന്‍റെ നിഗമനം. കേസിൽ ഇയാളെയും പ്രതി ചേർക്കാനാണ് നീക്കമെന്നാണ് വിവരം. ഇയാള്‍ താമരശേരി പെലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ പ്രതിയാണ്. ഇയാളുടെ ക്വട്ടേഷന്‍ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവും പുറത്ത് വന്നിരുന്നു. കേസിലെ പ്രതിയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. ജില്ലയിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ഡ്രൈവറാണ് ഇയാളിപ്പോള്‍. പ്രധാന പ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും കഴിഞ്ഞ വര്‍ഷം താമരശേരി സ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസുകാരെ ആക്രമിക്കുകയും ഒരു വിദ്യാര്‍ത്ഥിനിക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം കുറ്റാരോപിതർ ജുവനൈൽ ഹോമിൽ ഇന്ന് എസ് എസ് എൽ എസി പരീക്ഷ എഴുതിയതിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ യുവജന – വിദ്യാർഥി സംഘടനകൾ ഉയർത്തിയത്. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് ഇവര്‍ക്കായി പരീക്ഷ കേന്ദ്രമൊരുക്കിയത്. പ്രതിഷേധം ശക്തമാക്കിയെത്തിയ പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പല വിധത്തിലുളള പ്രതിഷേധങ്ങളാണ് ഇന്ന് കേരളം കണ്ടത്. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയേലെടുത്ത് നീക്കി. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രതികള്‍ക്ക് ഇന്ന് തന്നെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇതിനിടെ ഷഹബാസിന്‍റെ പിതാവ് പ്രതികരിച്ചത്.

More Stories from this section

family-dental
witywide