
യുക്രൈനിൽ ആണവായുധങ്ങൾ പ്രയോഗിക്കേണ്ടതിൻ്റെ ആവശ്യം ഉണ്ടായിട്ടില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ആണവായുധങ്ങൾ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും, അത് പ്രയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു. തൻ്റെ 25 വർഷത്തെ ഭരണത്തെക്കുറിച്ച് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ ഒരുക്കിയ പരിപാടിയിൽ സംസാരിക്കവെയായിരുന്നു പുടിൻ്റെ പ്രതികരണം. യുക്രെയ്നിലെ സംഘർഷത്തെ “യുക്തിസഹമായ ഒരു പരിസമാപ്തി”യിലേക്ക് കൊണ്ടുവരാൻ റഷ്യയ്ക്ക് ശക്തിയും മാർഗവുമുണ്ടെന്നും പുടിൻ അറിയിച്ചു.
യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ളോഡിമിർ പുടിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പുടിൻ അകാരണമായി ജനവാസമേഖലയിലേക്കും നഗരങ്ങളിലേക്കും മിസൈലുകൾ തൊടുക്കുകയാണ്. നിരവധി ആളുകൾ മരിച്ച് വീഴുകയാണ്. പുടിനെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്നും റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും ട്രംപ് അറിയിപ്പ് നൽകിയിരുന്നു.