മലപ്പുറം: മലപ്പുറത്ത് കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ അതിശക്ത പ്രതിഷേധം. പിവി അൻവറിന്റെ ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഡിഎഫ്‌ഒ ഓഫീസ് അടിച്ചുതകര്‍ത്തു. പി.വി.അൻവർ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവും ആക്രമണവും.
കരുളായിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. വനംമന്ത്രിയുടെ പ്രവർത്തനം മനുഷ്യക്ക് വേണ്ടിയല്ല മൃഗങ്ങള്‍ക്ക് വേണ്ടി ആണെന്നും മണിയുടെ പോസ്റ്റുമോർട്ടം വൈകിപ്പിച്ചെന്നും അൻവർ ആരോപിച്ചു.
ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താന്‍ കഴിയുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.










