ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ ഖത്തർ എയർവേയ്‌സ് വിമാനം നോർവെയിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഏഴ് മണിക്കൂറിലധികം ആകാശത്ത് സഞ്ചരിച്ച വിമാനം 22 വയസ്സുള്ള ഒരു സ്ത്രീക്ക് ഓക്സിജൻ കുറവാണെന്ന് ക്യാബിൻ ക്രൂ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത് എന്നാണ് വിവരം. ഈ യുവതിക്ക് ശ്വസിക്കാൻ വേണ്ടി ക്യാബിൻ ക്രൂ ബാഹ്യ ഓക്സിജൻ നൽകിയെങ്കിലും അതുകൊണ്ട് ഫലം ഉണ്ടാകാത്തത് കൊണ്ടാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
യുവതിയുടെ അവസ്ഥ മോശമായതോടെ വിമാന ജീവനക്കാർ അടുത്തുള്ള വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയയായിരുന്നു. 32,000 അടിയിൽ നിന്ന് വിമാനം താഴേക്ക് ഇറങ്ങുകയും യുടിസി സമയപരിധി പ്രകാരം ഉച്ചയ്ക്ക് 1:00 ന് ഓസ്ലോയിൽ മുൻകരുതൽ ലാൻഡിംഗ് നടത്തുകയും ചെയ്തു.
A7-BAE ആയി രജിസ്റ്റർ ചെയ്തിട്ടുള്ള 16 വർഷം പഴക്കമുള്ള ബോയിംഗ് 777-300ER വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനം ഓസ്ലോയിൽ നിന്ന് പ്രാദേശിക സമയം 3:28 ന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.











