
ഖത്തർ: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇറാൻ – ഇസ്രായേൽ സംഘർഷത്തിനിടെ അമേരിക്ക ഇറാൻ്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന് പകരമായി ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളമായ അല്‍ ഉദൈദിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
എയര്‍ ഡിഫന്‍സ് സംവിധാനം ഉപയോഗിച്ച് ഇറാൻ്റെ ഭൂരിഭാഗം മിസൈലുകളും ഖത്തര്‍ നിര്‍വീര്യമാക്കിയിരുന്നു. എന്നാൽ മിസൈല്‍ തടയലിന്റെ ഭാഗമായി സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താനും അത് ബാധിച്ച പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാനുമാണ് ഖത്തറിൻ്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ യോഗത്തിലാണ് ഈ തീരുമാനം. അതിനായുള്ള നടപടികള്‍ ഊര്‍ജിതമാക്കാനാണ് യോഗം ചേര്‍ന്നത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. നേരത്തെ സ്വീകരിച്ച താത്കാലിക നടപടികള്‍ യോഗത്തിൽ വിലയിരുത്തി. അമീര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.