
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ഡോ. പി. സരിനെതിരെ ലൈംഗികാരോപണവുമായി ട്രാൻസ്ജെൻഡർ യുവതിയും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉയർന്നപ്പോൾ വലിയ വിമർശനം നടത്തിയ സരിനിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നാണ് ഇവർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. കാസർകോട് വച്ച് ഒപ്പം താമസിക്കാൻ നിർബന്ധിച്ചുവെന്നും, അതിനോടനുബന്ധിച്ച് അനുചിതമായ പെരുമാറ്റമുണ്ടായെന്നുമാണ് രാഗ രഞ്ജിനിയുടെ ആരോപണം. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ, അത് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി.
പിന്നീട് രാഗ രഞ്ജിനി തന്നെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. ‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്, തല പൊട്ടി പൊളിയുന്നു’ എന്നു തുടങ്ങുന്ന കുറിപ്പിൽ, കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണമാണ് പോസ്റ്റ് നീക്കിയതെന്ന് അവർ വ്യക്തമാക്കി. പാർട്ടി പ്രവർത്തനങ്ങൾക്ക് പോകാൻ വീട്ടുകാർ അനുവദിക്കില്ലെന്നും, തുറന്നു പറയുന്നതിന്റെ ബുദ്ധിമുട്ട് മറ്റുള്ളവരെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും രാഗ രഞ്ജിനി കൂട്ടിച്ചേർത്തു. ഇതോടെ ആരോപണം കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.









