
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്ന രാഹുൽ ഈശ്വർറിന് ക്ഷീണമുള്ളതിനാൽ ഡ്രിപ്പിടാൻ ആശുപത്രിയിലേക്ക് മാറ്റി.
കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജയിലിൽ നിരാഹാര സമരം നടത്തുന്നത്.
രാഹുൽ നല്കിയ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
ഇതിനിടെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം തുടരുകയാണ്. അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്. രാഹുലിന്റെ അഭിഭാഷകൻ യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും സമർപ്പിച്ചിട്ടുണ്ട്. ബലാത്സംഗവും ഗർഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ അംഗീകരിച്ചിട്ടുണ്ട്.
Rahul Easwar remanded in two-day police custody,















