ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാതെ രാഹുലും ഖാര്‍ഗെയും, രാഹുല്‍ പാകിസ്ഥാനെയാണ് സ്‌നേഹിക്കുന്നതെന്ന് ബിജെപി

ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എംപിയും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയാക്കി ബിജെപി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നോ നേതാക്കളില്‍ നിന്നോ ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ വന്നിട്ടില്ല. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ ഇരിപ്പിട ക്രമീകരണത്തില്‍ അസ്വസ്ഥനായതിനാലാണ് രാഹുല്‍ ഗാന്ധി പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇരു നേതാക്കളും ആശംസകള്‍ നേര്‍ന്നിരുന്നു. ‘മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളിലൂടെ നേടിയെടുത്ത ഈ സ്വാതന്ത്ര്യം, സത്യത്തിന്റെയും സമത്വത്തിന്റെയുമാണെന്നും ബഹുമാനവും സാഹോദര്യവും നിറഞ്ഞതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

‘നമ്മുടെ ജനാധിപത്യം വിലമതിക്കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയുടെ മൂല്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള ഒരു മഹത്തായ അവസരമാണ് സ്വാതന്ത്ര്യദിനം.’ എന്ന് ഖാര്‍ഗെ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഖാര്‍ഗെയും തലസ്ഥാനത്തെ ഇന്ദിരാ ഭവനില്‍ നടന്ന ആഘോഷങ്ങളില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.

ചെങ്കോട്ടയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കാത്തത് ദുഖകരമാണെന്നും രാഹുല്‍ പാകിസ്ഥാനെയാണ് സ്‌നേഹിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല വിമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍, പ്രോട്ടോക്കോളില്‍ നിന്നും വ്യത്യസ്തമായി അതിഥികള്‍ക്കിടയില്‍ കുറഞ്ഞ പ്രാധാന്യമാണ് രാഹുലിന് നല്‍കിയതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അവസാനത്തെ രണ്ടാമത്തെ നിരയിലാണ് രാഹുലിന് ഇരിപ്പിടം ലഭിച്ചത്. കോണ്‍ഗ്രസ് എംപിക്ക് ഇത്തരത്തില്‍ സീറ്റ് അനുവദിച്ചത് ജനങ്ങളെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, പരിപാടി സംഘടിപ്പിച്ച പ്രതിരോധ മന്ത്രാലയം, ഒളിമ്പ്യന്‍മാരെക്കൂടി അതിഥികളില്‍ ഉള്‍ക്കൊള്ളുന്നതിനായി ക്രമീകരണം നടത്തിയതിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിശദീകരിച്ചത്.

പ്രോട്ടോക്കോള്‍ അനുസരിച്ച്, ഇത്തരം പരിപാടികളില്‍ പ്രതിപക്ഷ നേതാവ് മുന്‍ നിരയിലാണ് ഇരിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം, അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ്. ജയ്ശങ്കര്‍ തുടങ്ങിയവരായിരുന്നു മുന്‍നിരയില്‍ ഇരുന്നത്.

More Stories from this section

family-dental
witywide