ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ തുടര്‍വാദം നാളെ. മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. അതേസമയം, രാഹുലിൻ്റെ അറസ്റ്റ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞില്ല. പ്രോസിക്യൂഷനോട് കോടതി കൂടുതൽ ആവശ്യപ്പെട്ടു. രാഹുലിന്റെ ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എസ്ഐടി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കൂടുതൽ പരാതികളുണ്ടെന്നും സ്ഥിരം കുറ്റവാളിയെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ പരാതി വ്യാജമാണെന്നും ശബരിമല സ്വർണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം രാഹുലിനെതിരായ പുതിയ പീഡന പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വരെ രാഹുലിനെതിരെയുള്ള നടപടി വൈകിപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം എന്നാണ് റിപ്പോർട്ടുകൾ. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ നടപടി ഒഴിവാക്കാമെന്ന വിലയിരുത്തലിലാണ് വൈകിപ്പിക്കല്‍.
അതേസമയം, കേസിലെ അതിജീവിതയെ അധിക്ഷേപിച്ചതിൽ കോടതി രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച സെഷൻസ് കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് ജയിലിൽ നിരാഹാര സമരം നടത്തുകയാണ് രാഹുൽ ഈശ്വർ.
Rahul Mamkootatil’s bail plea to be heard tomorrow; Court asks prosecution for more documents












