
പത്തനംതിട്ട: ട്രാൻസ് വുമൺ അവന്തികയുടെയടക്കം ലൈംഗികാധിക്ഷേപ ആരോപണങ്ങളെ തുടർന്ന്, എം ൽ എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യങ്ങളെ പ്രതിരോധിക്കാൻ രാഹുൽ മാങ്കൂട്ടത്തിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി രാഹുൽ ഇന്ന് മാധ്യമങ്ങളെ കണ്ട് അവന്തികയുമായി ഒരു മാധ്യമപ്രവർത്തകൻ നടത്തിയ ഫോൺ സംഭാഷണം പുറത്തുവിട്ടു. തനിക്കെതിരെ യാതൊരു ആരോപണവും ഇല്ലെന്ന് അവന്തിക, മാധ്യമ പ്രവർത്തകനോട് പറയുന്നതാണ് ഓഡിയോയിലുള്ളത്. ഈ സംഭാഷണം ആഗസ്റ്റ് ഒന്നിന് നടന്നതാണ്. കൂടുതൽ വിശദീകരണങ്ങൾ പിന്നീട് നൽകാമെന്ന് പറഞ്ഞ് രാഹുൽ വാർത്താസമ്മേളനം അവസാനിപ്പിച്ചു.
അതേസമയം നിരവധി കോൺഗ്രസ് നേതാക്കൾ രാഹുലിന്റെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. വനിതാ നേതാക്കളുൾപ്പെടെ രാജി ആവശ്യപ്പെട്ടതോടെ പാർട്ടിക്കുള്ളിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. എഐസിസി നേതൃത്വം രാജി സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, രാഹുൽ രാജിവെക്കാത്ത പക്ഷം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. രാഹുൽ രാജിവെച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ശക്തമാണ്, ഇതോടെ രാജിക്കായുള്ള സമ്മർദ്ദം വർധിച്ചിരിക്കുകയാണ്.