
പത്തനംതിട്ട: ലൈംഗികാധിക്ഷേപ ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടി വന്നതുമുതൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എം ൽ എ അഞ്ചാം നാൾ പുതിയ കുറിപ്പുമായി രംഗത്ത്. രാഹുൽ ഗാന്ധിയെ ചാരിയുള്ള കുറിപ്പുമായാണ് മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ തിരിച്ചെത്തിയത്. ‘കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’ – എന്ന് രാഹുൽ ഗാന്ധിയെ ചൂണ്ടി പറഞ്ഞുകൊണ്ടാണ് മാങ്കൂട്ടത്തിന്‍റെ രംഗപ്രവേശനം. തനിക്കും ഇങ്ങനെയാണെന്ന അവകാശവാദമാണ് മാങ്കൂട്ടം പറയാതെ പറഞ്ഞുവച്ചതെന്ന് സാരം.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ്
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി
അതേസമയം നേരത്തെ എം എൽ എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യങ്ങളെ പ്രതിരോധിക്കാനുള്ള നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കണ്ടു. അവന്തികയുമായി ഒരു മാധ്യമപ്രവർത്തകൻ നടത്തിയ ഫോൺ സംഭാഷണം പുറത്തുവിട്ടുകൊണ്ടാണ് രാഹുൽ പ്രതിരോധ നീക്കം ശക്തമാക്കിയത്. തനിക്കെതിരെ യാതൊരു ആരോപണവും ഇല്ലെന്ന് അവന്തിക, മാധ്യമ പ്രവർത്തകനോട് പറയുന്നതാണ് ഓഡിയോയിലുള്ളത്. ഈ സംഭാഷണം ആഗസ്റ്റ് ഒന്നിന് നടന്നതാണ്. കൂടുതൽ വിശദീകരണങ്ങൾ പിന്നീട് നൽകാമെന്ന് പറഞ്ഞ് രാഹുൽ വാർത്താസമ്മേളനം അവസാനിപ്പിച്ചു.