രാഹുലിനെ വിടാതെ കുരുക്ക് ; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി : ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ രാഹുലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ശബ്ദസന്ദേശത്തില്‍ രാഹുലിന്റെ പേരു വന്നതോടെയാണ് നോട്ടിസ് നല്‍കിയത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സിആര്‍ കാര്‍ഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ രാഹുലിന്റെ ഐ ഫോണ്‍ പരിശോധിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ്വേഡ് നല്‍കിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.