
തിരുവനന്തപുരം: രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവനിൽ നിന്നും വാർത്താക്കുറിപ്പ് ഇറക്കിയാണ് ഗവർണർ നിലപാട് കടുപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണ്ണറെ അപമാനിച്ചെന്നുമാണ് വാർത്താക്കുറിപ്പിൽ പ്രധാനമായും ചൂണ്ടികാട്ടിയിട്ടുള്ളത്. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നത് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. മന്ത്രിയുടെയും ഗവർണറുടെയും കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവർത്തി. ഇത് ഈ വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ വിമർശനമുണ്ട്.
എന്നാൽ ഗവർണറാണ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ തിരിച്ചടി. രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടന ലംഘനമാണെന്നും ശിവൻകുട്ടി പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക വേദിയെ ഒരു രാഷ്ട്രീയ സന്ദേശ വേദിയാക്കുകയും, ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും മതനിരപേക്ഷതയെയും ചേർത്തുനിർത്തുന്ന ആശയത്തെ ഒരൊറ്റ ചിത്രം കൊണ്ടു ഇല്ലാതാക്കിയത് ഗവർണറുടെ ഔദ്യോഗികമായ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണെന്നും ശിവൻകുട്ടി വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനയും, അതിലൂടെയുള്ള ഭരണക്രമവും സംരക്ഷിക്കപ്പെടാൻ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും പ്രധാനപ്പെട്ട ബാധ്യതയാണ്. അതുപോലെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം, സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അതായത്, ഗവർണർ ഭരണഘടനാ തലവനെന്ന നിലയിൽ നിഷ്പക്ഷതയും പൊതുപരിപാടികളോട് എത്രയും കൂടുതൽ മാന്യതയും പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണെന്നും മന്ത്രി ചൂണ്ടികാട്ടി. മന്ത്രി എന്ന നിലയിൽ കൈക്കൊണ്ട നടപടി പ്രോട്ടോക്കോൾ ലംഘനം അല്ല, ഭരണഘടനാപരമായ മാന്യതയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയുള്ള പ്രതിഷേധമായിരുന്നു അതെന്നും ശിവൻകുട്ടി വിവരിച്ചു.
സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു ഇന്ന് രാജ്ഭവനിൽ നടന്നത്. പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നു താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറയുന്നു. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെയാണ് പരിപാടിയിൽ നിന്ന് മന്ത്രി ഇറങ്ങിപ്പോയത്.