
നാഗ്‌പൂർ: രഞ്ജി ട്രോഫി ഫൈനലിലെ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 342 റൺസിന് അവസാനിച്ചു. മൂന്നാം ദിനം പാർഥ് രെഖാഡെ നേടിയ മൂന്ന് വിക്കറ്റുകളാണ് കേരളത്തിന് തിരിച്ചടിയായത്. ഭേദപ്പെട്ട നിലയിൽ ഇന്നിങ്‌സ് പുരോഗമിക്കുമ്പോൾ ക്യാപ്‌റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്‌ടമായതോടെ കേരളം പതറുകയായിരുന്നു. സച്ചിനോടൊപ്പം ക്രീസിലുണ്ടായിരുന്ന ജലജ് സക്‌സേനയേയും പിന്നാലെ വന്ന ഈഡൻ ആപ്പിൾ ടോമിനേയും രെഖാഡെ തന്നെയാണ് മടക്കിയത്. 98 റൺസ് നേടിയ സച്ചിൻ ബേബിക്ക് സെഞ്ചുറി നഷ്ടമായത് ആരാധകരെ നിരാശരാക്കി.
അതേസമയം ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാത്ത പാർഥ് രെഖാഡേ വൻ തിരിച്ചുവരവാണ് ബൗളിങ്ങിൽ നടത്തിയത്. വിദർഭയുടെ ഇന്നിങ്‌സ് ഓപ്പൺ ചെയ്ത രെഖാഡേയെ മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ എം ഡി നിതീഷ് മടക്കുകയായിരുന്നു. ഇരു ടീമുകളുടേയും ഒന്നാം ഇന്നിങ്‌സ് അവസാനിച്ചപ്പോൾ വിദർഭയേക്കാൾ 37 റണ്ണിന് പിറകിലാണ് കേരളം. പത്ത് വിക്കറ്റ് നഷ്‌ടത്തിൽ 379 റൺസായിരുന്നു വിദർഭ ഒന്നാം ഇന്നിങ്‌സിൽ നേടിയത്. മത്സരം സമനിലയായൽ ഒന്നാം ഇന്നിങ്‌സിൽ നേടിയ ലീഡിൽ വിദർഭയ്‌ക്ക് കപ്പുയർത്താം. അതുകൊണ്ടുതന്നെ വിജയം മാത്രമാണ് കപ്പുയർത്താൻ ഇനി കേരളത്തിന് മുന്നിലുള്ള മാർഗം.













