
കൊച്ചി: റാപ്പർ വേടന് എതിരെയുള്ള ബലാത്സംഗക്കേസിന്‍റെ അന്വേഷണം ഊർജിതമാകുന്നു. ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയിലുളള വേടന്‍റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. അതേസമയം, മുൻകൂർജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വന്നശേഷമേ വേടനെ ചോദ്യം ചെയ്യുകയുള്ളു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ചാണ് ലഹരി മരുന്ന് ഉപയോഗിച്ച ശേഷം തന്നെ പീഡിപ്പിതെന്നും അഞ്ച് തവണ പീഡിപ്പിക്കപ്പെട്ടെന്നുമാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിൽ യുവതി പരാമർശിച്ചിട്ടുണ്ട്. തൃക്കാക്കര പൊലീസാണ് വേടനെതിരായ കേസ് രജിസ്റ്റർ ചെയ്തത്.
ഫാൻ എന്ന നിലയിലാണ് റാപ്പർ വേടനുമായി അടുത്തതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും 2021 ആഗസ്റ്റ് മുതൽ മാർച്ച് 2023 വരെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായെന്നും യുവതി വെളിപ്പെടുത്തുന്നു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി പറയുന്നു.