ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. രാഹുലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഡിസംബർ 15 ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അതേസമയം ആദ്യ കേസിലാണ് ഹൈക്കോടതിയുടെ നടപടി. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസിൽ വിശദവാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിൽ പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. അതിജീവിത പരാതി നൽകിയത് ശരിയായ ദിശയിലല്ലെന്നും പരാതി നൽകാൻ വൈകിയെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. താൻ നിരപരാധിയാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം പത്താംദിനവും രാഹുലിനെ അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. അതേസമയം, നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
Relief for Rahul Mamkootatil; High Court stays arrest in sexual harassment case, stayed in first case















