
ഫ്‌ളോറിഡ: ഇന്ത്യയുടെ വലിയാരു സ്വപ്‌നമായിരുന്നു നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുക, ആദ്യമായി ബഹിരാകാശ നിലയത്തില്‍ എത്തിക്കുക എന്നത്. അതിനായുള്ള തയ്യാറെടുപ്പുകളെല്ലാം ശുഭാംശു ശുക്ല പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം 4 ദൗത്യം തുടര്‍ച്ചയായി മുടങ്ങുകയാണ്. ജൂണ്‍ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാല്‍ ആക്‌സിയം 4 ദൗത്യം ജൂണ്‍ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ദൗത്യം ജൂണ്‍ 25ന് നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സ്വെസ്ഡ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്തായി അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടന്നെത്തും ഇതേത്തുടര്‍ന്നുള്ള അസൗകര്യങ്ങളുമാണ് യാത്ര മാറ്റിവയ്ക്കാനുള്ള ഇപ്പോഴത്തെ കാരണമെന്നും നാസ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് തുടരാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
രാകേഷ് ശര്‍മ്മയ്ക്ക് പിന്നാലെ നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത് കാണാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണം. 1984 ഏപ്രിൽ 3ന് ആയിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയടക്കമുള്ള നാല് യാത്രികരാണ് പുറപ്പെടേണ്ടിയിരുന്നത്. യാത്ര സഫലമാകുന്നതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു.
ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകര്‍. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍. യുഎസ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റിലാണ് ഇവരുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്.