പാകിസ്ഥാനിലെ ലാഹോറില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്, വാള്‍ട്ടന്‍ എയര്‍ബേസിനോട് ചേര്‍ന്നാണ് പൊട്ടിത്തെറി

ന്യൂഡല്‍ഹി : പാകിസ്ഥാനിലെ ലാഹോറില്‍ വ്യാഴാഴ്ച രാവിലെ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഗ അതിര്‍ത്തിക്ക് വളരെ അടുത്തുള്ള ലാഹോര്‍ നഗരത്തില്‍ വാള്‍ട്ടന്‍ എയര്‍ബേസിനോട് ചേര്‍ന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ പിറ്റേന്നാണ് സ്ഫോടനം. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സ്ഫോടനത്തെത്തുടര്‍ന്ന് സൈറണുകള്‍ മുഴങ്ങിയതായും താമസക്കാര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാള്‍ട്ടണ്‍ വിമാനത്താവളത്തിനടുത്തുള്ള ഗോപാല്‍ നഗര്‍, നസീറാബാദ് പരിസരപ്രദേശങ്ങളിലാണ് സ്ഫോടന ശബ്ദം കേട്ടത്.

കറാച്ചി, ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി അടച്ചു. പാകിസ്ഥാന്‍ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചിട്ടുണ്ട്.

അതിനിടെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാക് സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ടു.

More Stories from this section

family-dental
witywide