
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണ സംഖ്യ പ്രതീക്ഷിച്ചതിലും കൂടുതലെന്ന് സൂചന. 242 പേരുണ്ടായിരുന്ന വിമാനത്തിലെ 241 പേരും മരണപ്പെട്ടെന്ന് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 294 ആയെന്നാണ് വ്യക്തമാകുന്നത്. അന്താരാഷ്ട്രാ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് പൊലീസിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ കൂടുന്നതിന് കാരണം പ്രദേശത്തും മെഡിക്കൽ കോളേജ് ഹോസ്റ്റലിലും വിമാന ദുരന്തം സാരമായി ബാധിച്ചു എന്നാണ് വ്യക്തമാക്കുന്നത്.
ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ അറിയിച്ചതായി ഇന്ത്യൻ വാർത്താ ഏജൻസിയായ പി ടി ഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ പ്രദേശവാസികളും ഹോസ്റ്റൽ വിദ്യാർഥികളമായ പലർക്കും ജീവൻ നഷ്ടമായെന്നാണ് വ്യക്തമാകുന്നത്. 5 മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ടതായി നേരത്തെ തന്നെ വിവരമുണ്ടായിരുന്നു.
294 പേർ അപകടത്തിൽ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള റോയിട്ടേഴ്സ് പറയുന്നത് വിമാനയാത്രക്കാർക്ക് പുറമെ പ്രദേശവാസികളും ഹോസ്റ്റൽ വിദ്യാർഥികളുമായ 53 പേർക്ക് ജീവൻ നഷ്ടമായെന്നാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ റെയിഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണ് റിപ്പോർട്ടെന്നും റോയിട്ടേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഗുജറാത്ത് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.