
18 വർഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ബെംഗളൂരൂ റോയൽ ചലഞ്ചേഴ്സും വിരാട് കോലിയും ഐ പി എല്‍ കിരീടത്തിൽ മുത്തമിട്ടു. 2025 ഈ സാല കപ്പ് ശരിക്കും നമ്ദേയാക്കി ആർ സി ബി ചാംപ്യന്മാരായിരി. കേവലം ഒരു സിക്സ് അഥവാ ആറ് റണ്‍സിനാണ് ബെംഗളൂരൂ റോയല്‍ ചലഞ്ചേഴ്സ് കിരീടം സ്വന്തമാക്കിയത്. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിനാണ് ബെംഗളുരു മുട്ടുകുത്തിച്ചത്. അങ്ങനെ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ വിരാട് കോലിയുടെ ടീം കപ്പിൽ മൂത്തമിട്ടു. സ്കോർ ആർസിബി: 190-9, പിബികെഎസ്: 184-7. 30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗിന്‍റെ പോരാട്ടമാണ് പഞ്ചാബിന്‍റെ തോല്‍വിഭാരം കുറച്ചത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിരാശപ്പെടുത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ആർ സി ബിക്കായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.
ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ. പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 24(19) പ്രഭ്സിംറാന്‍ സിംഗ് 26(22) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 46 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഹേസില്‍വുഡിന്റെ പന്തില്‍ ആര്യ പുറത്തായതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. മൂന്നാമനായി എത്തിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് 39(23) പ്രഭ്സിംറാന്‍ സിംഗിനൊപ്പം സ്‌കോര്‍ മുന്നോട്ട് നയിച്ചു. ടൈം ഔട്ടിന് പിന്നാലെ സിംഗ് പുറത്തായി. ശ്രേയസ് അയ്യര്‍ 1(2) ഷെപ്പേഡിന്റെ പന്തില്‍ പുറത്തായി. സ്‌കോര്‍ 98ല്‍ എത്തിയപ്പോള്‍ ഇംഗ്ലിസിനേയും ക്രുണാല്‍ പാണ്ഡ്യ മടക്കിയതോടെ ആര്‍സിബി ജയത്തിലേക്കടുത്തു. അഞ്ചാം വിക്കറ്റില്‍ നെഹൈല്‍ വധേര, ശശാങ്ക് സിംഗ് സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. 18 പന്തുകളില്‍ നിന്ന് 15 റണ്‍സ് മാത്രം നേടി നെഹാല്‍ വധേര 17ാം ഓവറില്‍ പുറത്തായി. ഏഴാമനായി ക്രീസിലെത്തിയത് അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍സായിക്ക് ഒരു റണ്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. അവസാന രണ്ടോവറില്‍ പഞ്ചാബിന് വേണ്ടിയിരുന്നത് 42 റണ്‍സ്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ ശശാങ്ക് സിംഗിന് നേടാനായത് 13 റണ്‍സ് മാത്രം. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് കിരീടം കൈവിട്ടു.
നേരത്തെ ടോസ് നഷ്ടപ്പെട്ടാണ് ആർസിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലി, 26 റൺസുമായി രജത് പാട്ടീദാർ, 24 റൺസുമായി മായങ്ക് അഗർവാൾ , 24 റൺസുമായി ജിതേഷ് ശർമ, 25 റൺസുമായി ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അർഷ്ദീപ് സിംഗ് എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി.