
തിരുവനന്തപുരം: മദ്യകുപ്പികൾ റീസൈക്കിൾ ചെയ്യാൻ തമിഴ്നാട് മോഡൽ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങുമെന്നും അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ നൽകുകയെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ വാങ്ങിയ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് പണം തിരികെ കിട്ടുക. സെപ്റ്റംബർ മുതൽ ഡെപ്പോസിറ്റ് 20 രൂപ ഈടാക്കും. 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത് എല്ലാ കുപ്പികൾക്കും ബാധകമായിരിക്കും. ക്യു ആർ കോഡ് പരിശോധിച്ചാകും കുപ്പികൾ തിരിച്ചെടുക്കുയെന്നും മന്ത്രി പറഞ്ഞു.
ഒരു വർഷം ബെവ്കോ 70 കോടി മദ്യക്കുപ്പിയാണ് വിറ്റഴിക്കുന്നത്. പ്രീമിയം കാറ്റഗറി(800 രൂപയ്ക്ക്) മുകളിലുള്ള ബോട്ടിലുകൾ ഗ്ലാസ് ബോട്ടിൽ ആക്കി മാറ്റും. പ്ലാസ്റ്റിക് ബോട്ടിലുകൾ തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടാകും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രം ലഭിക്കുന്ന ഒരു സൂപ്പർ പ്രീമിയം കൗണ്ടർ തുടങ്ങും. മദ്യം ഓൺലൈൻ ഡെലിവറി ചെയ്യുന്ന ആലോചനയിലാണെന്നും നിലവിൽ കേരളം ആ നിലയിലേക്ക് പാകപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.