
ന്യൂഡൽഹി : ബുധനാഴ്ച (ഒക്ടോബർ 1) നടക്കുന്ന ആർഎസ്‌എസ് ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ദേശീയ തലസ്ഥാനത്തെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലാണ് പരിപാടി നടക്കുക.
ആർഎസ്‌എസിന്റെ രാഷ്ട്രത്തിനുള്ള സംഭാവനകൾ എടുത്തുകാണിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും മോദി പുറത്തിറക്കുമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
1925 ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ ഒരു സന്നദ്ധ സംഘടനയായാണ് ആർഎസ്‌എസ് സ്ഥാപിച്ചത്. മോദി മുൻകാലങ്ങളിൽ ഒരു ആർഎസ്‌എസ് പ്രചാരകനായിരുന്നു, പ്രധാനമന്ത്രിയായിരിക്കെ ഇടയ്ക്കിടെ സംഘടനയെ പ്രശംസിക്കാറുമുണ്ട്.
ഓഗസ്റ്റ് 15 ലെ തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ, “ലോകത്തിലെ ഏറ്റവും വലിയ എൻജിഒ” എന്നാണ് മോദി ആർഎസ്എസിനെ വിശേഷിപ്പിച്ചത്. ആർഎസ്എസിൻറെ വളർച്ചയും നൂറുവർഷത്തെ യാത്രയും “വളരെ അഭിമാനകരവും മഹത്തരവുമാണെന്നായിരുന്നു മോദി വിശേഷിപ്പിച്ചത്. കൂടാതെ രാജ്യത്തിനായുള്ള സമർപ്പിത സേവനത്തിന് അതിന്റെ എല്ലാ വളണ്ടിയർമാരെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.













