ഹാൽ സിനിമക്കെതിരെ കക്ഷി ചേരാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി ആർഎസ്എസ്

കൊച്ചി: ഹാൽ സിനിമക്കെതിരെ കക്ഷി ചേരാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി ആർഎസ്എസ്. ആർഎസ്എസിന്റെ ചേരാനല്ലൂർ ശാഖയിലെ മുഖ്യശിക്ഷക് എം പി അനിലാണ് അപേക്ഷ നൽകിയത്. സെൻസർ ബോർഡ് വെട്ടുകൾ ആവശ്യപ്പെട്ട സിനിമയാണ്’ഹാൽ’. ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിർമാതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ ആർഎസ്എസ് നൽകുന്നത്.

ഷെയ്ൻ നിഗം നായകനായെത്തുന്ന സിനിമയിൽ, മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് പറയുന്നത്. ബീഫ് ബിരിയാണി കഴിക്കുന്നതടക്കമുള്ള സിനിമയിലെ 19 ഭാഗങ്ങളും ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖി കെട്ടൽ എന്നീ സംഭാഷണങ്ങളും വെട്ടണമെന്നാണ് സെൻസർ ബോർഡ് നിർദേശം.

ആർഎസ്എസിനെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു. ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും മത-സാമൂഹിക ഐക്യം തകർക്കുന്നതാണ് ഉള്ളടക്കമെന്നും ആർഎസ്എസിൻ്റെ അപേക്ഷയിൽ പറയുന്നു. കലാപവും കവർച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആർഎസ്എസിനെ ചിത്രീകരിക്കുന്നു. ആർഎസ്എസിനെ പിന്തുണയ്ക്കുന്നവരുടെ വികാരത്തെ ആഴത്തിൽ തകർക്കുന്നതാണ് സിനിമ. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെൻസർ ബോർഡിന്റെ ഉത്തരവാദിത്തമാണ്. അതാണ് ബോർഡ് നിറവേറ്റിയതെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

RSS files petition in High Court to join party against Haal movie