എംപുരാനെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍; ‘ഹിന്ദുക്കളെ നരഭോജികളാക്കിയുള്ള രാജ്യ വിരുദ്ധ ചിത്രം’

മോഹൻലാൽ – പൃഥ്വിരാജ് ചിത്രമായ എംപുരാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഗോധ്രാ കലാപത്തെ കുറിച്ച് പക്ഷപാതപരമായാണ് ചിത്രം പറയുന്നതെന്നാണ് പ്രധാന വിമർശനം. ഹിന്ദു വിരുദ്ധവും രാജ്യവിരുദ്ധവുമാണ് സിനിമ. ഇതിലൂടെ ഹിന്ദുക്കളെ മുഴുവന്‍ നരഭോജികളായി ചിത്രീകരിക്കുകയാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു.

ഒരു മുസ്ലീം ഗ്രാമം പൂര്‍ണ്ണമായും കത്തിക്കുന്ന എന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഹിന്ദു പുരുഷന്‍മാര്‍ ഒരു മുസ്ലിം കുട്ടിയെ മര്‍ദ്ദിക്കുന്നതും ശര്‍ഭിണിയായ മുസ്ലിം സ്ത്രീയെ ആക്രമിക്കുന്നതും ചിത്രത്തിലുണ്ട്. ഹിന്ദുക്കളെ മുഴുവന്‍ അക്രമകാരികളായി ചിത്രീകരിക്കുകയാണ്. ഇത് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതാണ്. മോഹന്‍ലാലിനെ പോലൊരു നടന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു കഥ തിരഞ്ഞെടുത്തത് എന്നത് ദുരൂഹമാണ്. ഇത് ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനത്തില്‍ പറയുന്നു.

സംവിധാകനായ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ്യവ്യാപകമായി ഈ ചിത്രത്തിനെതിരെ ചര്‍ച്ചകള്‍ ഉയരണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.