മുംബൈ: അമേരിക്കൻ ഡോളറിനെതിരെ പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ രൂപ. കഴിഞ്ഞ 15 ദിവസമായി രൂപയുടെ വിനിമയ നിരക്ക് ഇടിവിലാണ്. ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം 90 രൂപ 71 പൈസ എന്ന നിലയിലാണ്. ഇന്നത്തെ വിനിമയത്തില്‍ ഇതുവരെ ഒരുതവണ പോലൂം രൂപ തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടത്, വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് രൂപയെ തകർക്കുന്ന പ്രധാന ഘടകങ്ങൾ.
ഡോളറിനെതിരെ കറൻസി 5% ത്തിലധികം ഈ വർഷം മാത്രം ഇടിഞ്ഞു, ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി. ടർക്കിഷ് ലിറയ്ക്കും അർജന്റീനയുടെ പെസോയ്ക്കും പിന്നിലേക്ക് രൂപ എത്തപ്പെട്ടു. ഡോളർ സൂചിക 7% ത്തിലധികം കുറഞ്ഞപ്പോഴും ഈ ഇടിവ് തുടർന്നു. ഓഹരി വിപണിയും ഇന്ന് തകര്‍ച്ചയിലാണ്.
സെൻസെക്സ് 298.86 പോയിന്റ് കുറഞ്ഞ് 84,968.80 ലും നിഫ്റ്റി 121.40 പോയിന്റ് കുറഞ്ഞ് 25,925.55 ലും വ്യാപാരം നടത്തുന്നത്. 1,114.22 കോടി രൂപയുടെ ഓഹരികൾ വിദേശ സ്ഥാപന നിക്ഷേപകർ വെള്ളിയാഴ്ച വിറ്റഴിച്ചതായാണ് റിപ്പോർട്ട്. ഇതും രൂപയ്ക്ക് തിരിച്ചടിയായി. എന്നാൽ ആഭ്യന്തര സ്ഥാപന നിക്ഷേപകർ 3,868.94 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായാണ് റിപ്പോർട്ടുകൾ.
Rupee unable to hold on against dollar; exchange rate at Rs 90.71 paise












