
റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി. ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് നടന്ന രണ്ടാം ഘട്ട സമാധാന ചർച്ചയിലും വെടിനിർത്തല്‍ സംബന്ധിച്ച് ധാരണയായില്ല. യുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെയും മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറാൻ ഇരുരാജ്യങ്ങളും ധാരണയായി. കൈമാറ്റ നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. എന്നാല്‍, നിരുപാധിക വെടിനിർത്തല്‍ എന്ന യുക്രൈൻ ആവശ്യം റഷ്യ വീണ്ടും നിഷേധിച്ചു. റഷ്യയുടെ കടുത്ത നിബന്ധനകള്‍ കാരണമാണ് വെടിനിർത്തൽ ധാരണയാകാത്തതെന്ന് യുക്രൈൻ പ്രതികരിച്ചു.
റഷ്യന്‍ സൈനിക താവളങ്ങളില്‍ യുക്രൈൻ ഡ്രോണാക്രമണം നടത്തിയതിന് പിന്നാലെയാണ് തുർക്കിയിലെ ഇസ്താംബുളിൽ രണ്ടാം ഘട്ട റഷ്യ-യുക്രൈൻ സമാധാന ചർച്ചകള്‍ നടന്നത്. ഒരു മണിക്കൂർ മാത്രം നീണ്ട ചർച്ച, വെടിനിർത്തലില്‍ ധാരണയില്ലാതെ പിരിഞ്ഞു. 25 വയസില്‍ താഴെ പ്രായമുള്ളവരും ഗുരുതരമായി പരിക്കേറ്റവരുമായ കൂടുതൽ യുദ്ധത്തടവുകാരെ കൈമാറാനും, മരിച്ച 12,000 സൈനികരുടെ മൃതദേഹങ്ങൾ കൈമാറാനും മാത്രമാണ് ചർച്ചയില്‍ തീരുമാനമായത്. മെയ് 16 ന് നടന്ന ആദ്യ റൗണ്ട് ചർച്ചയ്ക്ക് ശേഷം 1,000 യുദ്ധത്തടവുകാരെ ഇരുപക്ഷവും കൈമാറിയിരുന്നു.
30 ദിവസത്തെ സമ്പൂർണ വെടിനിർത്തല്‍ എന്ന ആവശ്യം യുക്രൈൻ വീണ്ടും മുന്നോട്ടുവെച്ചെങ്കിലും, തടവുകാരെ കൈമാറുന്ന കാലയളവില്‍ യുദ്ധമുഖത്തെ ചില പ്രദേശങ്ങളില്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തെ പ്രത്യേക വെടിനിർത്തല്‍ നിർദേശിച്ചതായി റഷ്യൻ പ്രതിനിധി സംഘത്തിന്‍റെ തലവൻ വ്‌ളാഡിമിർ മെഡിൻസ്‌കി അറിയിച്ചു.