
കാൻസറിൻ്റെ കീമോതെറാപ്പി പോലുള്ള ചികിത്സാരീതിക്ക് ബദൽ എന്ന രീതിയിൽ റഷ്യൻ ഗവേഷകർ വികസിപ്പിച്ചെടുത്ത കാൻസർ പ്രതിരോധ വാക്‌സിൻ എന്റെറോമിക്സസ് പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടിയതായി റഷ്യ. റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെൻ്റർ, ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. 48 പേർ ട്രയലിന്റെ ഭാഗമായി. മൂന്നുവർഷത്തെ പ്രീക്ലിനിക്കൽ ട്രയലിനൊടുവിലാണ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചത്.
വാക്‌സിൻ ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ഗവേഷകർ പറഞ്ഞു. കോവിഡ് 19 വാക്‌സിന് സമാനമായ എംആർഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ എൻ്റെറോമ്‌കിസ് വാക്സിൻ്റെ ദൗത്യം കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധസംവിധാനത്തെ പരിശീലിപ്പിക്കാനുമാണ്. വാക്‌സിൻ ട്യൂമറിനെ ചുരുക്കുക മാത്രമല്ല ട്യൂമറിൻ്റെ വളർച്ച അറുപതുമുതൽ എൺപതുശതമാനം വരെ മെല്ലെയാക്കിയെന്നും ഗവേഷകർ പറയുന്നു.
വൻകുടലിലെ കാൻസറിനെതിരെയാണ് നിലവിൽ വാക്‌സിൻ ഉപയോഗിക്കുന്നത്. അതിവേഗം വളരുന്ന മസ്തിഷ്കാർബുദം, ചിലയിനം സ്കിൻ കാൻസറുകൾ, കണ്ണിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള വാക്‌സിനുകൾക്കായുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നിലവിൽ റഷ്യയുടെ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തിനായുള്ള കാത്തിരിപ്പിലാണ്. അടുത്തകൊല്ലം പ്രതിരോധ വാക്‌സിന്റെ വിതരണം ആരംഭിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.