
മോസ്കോ: പശ്ചിമേഷ്യയെ ആകെ ആശങ്കയിലാക്കിയ ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ ഒടുവിൽ റഷ്യയും കളത്തിലേക്ക്. ഇസ്രയേലിനെ സഹായിക്കുന്ന സമ്പൂർണ നിലപാട് അമേരിക്ക കൈക്കൊള്ളുന്നതോടെയാണ് സംഘർഷത്തിൽ റഷ്യയും ഇടപെടൽ തുടങ്ങിയത്. ആദ്യം തന്നെ അമേരിക്കക്കാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് അമേരിക്കയോട് റഷ്യ ആവശ്യപ്പെട്ടു. ഇസ്രയേലിനുള്ള യുഎസ് സഹായം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. ആറ് ദിവസമായി തുടരുന്ന ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാനും തയ്യാറാണെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ കീഴടങ്ങണമെന്നാവശ്യപ്പെട്ട അമേരിക്കക്കും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയു രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ആവശ്യം തള്ളിക്കളഞ്ഞ ഖമേനി, രാജ്യത്തെ അഭിസംബോധന ചെയ്യവേ കൂടുതൽ കടുത്ത ഭാഷയിൽ അമേരിക്കയെ വിമർശിച്ചു. എന്തുവന്നാലും ഇറാൻ കീഴടങ്ങില്ലെന്നും യു എസ് നടത്തുന്ന ഏതൊരു ആക്രമണത്തിനും സൈനിക നീക്കത്തിനും പരിഹരിക്കാനാകാത്ത ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാൻ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി. ഇറാൻ അടിച്ചേൽപ്പിച്ച സമാധാനമോ യുദ്ധമോ അംഗീകരിക്കില്ലെന്നും ഖമേനി വ്യക്തമാക്കി.