വലിയ ആശ്വാസം…യുക്രെയ്‌നുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് പുടിന് സമ്മതം, പക്ഷേ ട്രംപുമായി ചര്‍ച്ച വേണം, ചിലചോദ്യങ്ങള്‍ക്ക് ഉത്തരവും !

മോസ്‌കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതായി സൗദിയിൽ നടത്തിയ ചർച്ചയിൽ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ . പക്ഷേ, അത് എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു. ഏതൊരു വെടിനിര്‍ത്തലും ശാശ്വത സമാധാനത്തിലേക്ക് നയിക്കുകയും സംഘര്‍ഷത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശത്രുത അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളോട് ഞങ്ങള്‍ യോജിക്കുന്നു,’ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ക്രെംലിനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് പുട്ടിന്‍ നന്ദി പറഞ്ഞു. മാത്രമല്ല, ഇതിനായി ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാഷ്ട്രനേതാക്കള്‍ നല്‍കുന്ന പിന്തുണയ്ക്കും പുട്ടിന്‍ നന്ദി അറിയിച്ചു.

കുര്‍സ്‌ക് മേഖലയില്‍ നിന്ന് യുക്രെയ്നെ തുരത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണത്തിലാണ് റഷ്യന്‍ സൈനികര്‍ ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.’30 ദിവസത്തേക്ക് നമ്മള്‍ ശത്രുത നിര്‍ത്തിയാല്‍, അതിന്റെ അര്‍ത്ഥമെന്താണ്? അവിടെയുള്ള എല്ലാവരും ഒരു പോരാട്ടവുമില്ലാതെ പുറത്തുപോകുമോ?… വെടിനിര്‍ത്തലിന്റെ മേല്‍നോട്ടം എങ്ങനെ സംഘടിപ്പിക്കും? ഇതെല്ലാം ഗുരുതരമായ ചോദ്യങ്ങളാണ്. നമ്മുടെ അമേരിക്കന്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു… ഒരുപക്ഷേ പ്രസിഡന്റ് ട്രംപുമായി ഒരു ഫോണ്‍ കോള്‍ ചെയ്ത് അദ്ദേഹവുമായി ഇത് ചര്‍ച്ച ചെയ്‌തേക്കാം,’ പുടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശത്തിന് റഷ്യ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പുടിന്റെ സമ്മതം എത്തുന്നത്.

More Stories from this section

family-dental
witywide