
മോസ്കോ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായി അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ച സമയോചിതവും അങ്ങേയറ്റം ഫലപ്രദവുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്ൻ സംഘർഷത്തിലുള്ള അമേരിക്കയുടെ നിലപാട് അംഗീകരിക്കുന്ന റഷ്യ സമാധാനപരമായ പരിഹാരം കാണാനുള്ള റഷ്യയുടെ ഉദ്ദേശ്യം ട്രംപിനോട് ആവർത്തിച്ചുവെന്നും ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുടിൻ വിശദീകരിച്ചു.
ഇത്തരത്തിലുള്ള നേരിട്ടുള്ള ചർച്ചകൾ റഷ്യയും അമേരിക്കയും നടത്തിയിട്ടില്ല. റഷ്യയ്ക്ക് ശാന്തമായും വിശദമായും നിലപാട് ആവർത്തിക്കാൻ അവസരം ലഭിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അതും ഞങ്ങളുടെ ലക്ഷ്യമാണ്. സമാധാനപരമായ മാർഗങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിലേക്ക് നീങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പുടിൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിനിടെ പറഞ്ഞു.
ട്രംപുമായി നടത്തിയ സംഭാഷണം വളരെ വ്യക്തവും, അർത്ഥവത്തായതുമായിരുന്നു. എന്റെ അഭിപ്രായത്തിൽ, ആവശ്യമായ തീരുമാനങ്ങളിലേക്ക് അത് നമ്മെ അടുപ്പിക്കുന്നുവെന്നും പുടിൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. 2022 ഫെബ്രുവരിയിൽ യുക്രെയ്നെതിരെ റഷ്യ തുറന്ന യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് അമേരിക്ക-റഷ്യ ഉച്ചകോടി ചേരുന്നത്. ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മൂന്ന് മണിക്കൂറോളമാണ് ആശയവിനിമയം നടത്തിയത്.