ശബരിമലയിൽ 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ദേവസ്വം ബോർഡിന് ലഭിച്ചത് 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതലാണ് വരുമാനം. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. അരവണയിൽ നിന്ന് വരുമാനമായി ലഭിച്ചത് 47 കോടി രൂപയാണ്.
അതേസമയം, കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം അരവണയിൽ നിന്ന് ലഭിച്ചത് 32 കോടിയായിരുന്നു. ഇത്തവണ 46.86 ശതമാനമാണ് വർധനവ്. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ 18.18 ശതമാനം വർധനവോടെ 26 കോടിയായി. ശബരിമലയിൽ ഈ സീസണിൽ നവംബർ 30 വരെ 13 ലക്ഷത്തോളം തീർത്ഥാടകരാണ് എത്തിയത്.










