
ശബരിമല സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. 2019 ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലവീഴ്ച ഉണ്ടായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപാളി കൊടുത്തുവിട്ടത് തെറ്റായിപോയി. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നു. 1999- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കണം. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടുമെന്നും കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമാണ്. എന്നാൽ ഇത് കോടതിയെ ധരിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ആരാണ് എന്ന് ദേവസ്വം ബോർഡിനും ധാരണയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടേത് വ്യാജ ആരോപണവും അദ്ദേഹം സമർപ്പിച്ചത് വ്യാജ പീഢവുമായിരുന്നു.
മാനുവൽ പ്രകാരം സ്വർണ്ണം
അറ്റകുറ്റപ്പണികൾക്ക് സന്നിധാനത്തിന് പുറത്തുകൊണ്ടുപോകാൻ ആകില്ലെന്ന വാദം ശരിയല്ല. സ്വർണ്ണം ആവരണം ചെയ്യാൻ മെർക്കുറി ഉപയോഗിക്കുന്നതിൽ അന്താരാഷ്ട്ര നിയന്ത്രണമുണ്ട്. ഇതനുസരിച്ച് ഇന്ത്യ ഗവൺമെന്റ് തന്നെ 2017ൽ നിയമം പാസാക്കിയിട്ടുണ്ടെന്നും താൻ പ്രസിഡന്റ് ആയ ശേഷം അഞ്ച് കൊടിമരങ്ങൾ പ്ലേറ്റിങ്ങിനായി ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ടെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.