തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ ഹാജരായിരുന്നില്ല. അന്വേഷണ സംഘം പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു. വാസുവിനെ പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡി അപേക്ഷ പിന്നീട് സമര്‍പ്പിക്കും. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാര്‍ശ നല്‍കിയെന്നും രേഖകളില്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എന്നത് ഒഴിവാക്കിയെന്നും തുടങ്ങി വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Sabarimala gold theft; Notice issued again to A Padmakumar













