
ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദർശന പുണ്യം നൽകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ചു. സന്ധ്യയ്ക്ക് 6.43ഓടെയാണ് ആദ്യ തവണ മകരജ്യോതി തെളിഞ്ഞത്. തുടര്‍ന്ന് ആല്‍പ സമയത്തിനകം രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞു.
ഒരേയൊരു മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.
പമ്പയില്‍ നിന്നുള്ള അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ വെച്ച് ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിച്ച് ആനയിച്ചത്. തുടര്‍ന്ന് വെകിട്ട് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. നട തുറന്നതിന് തൊട്ടു പുറകെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. പിന്നാലെ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി.തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ കണ്ട ആത്മനിർവൃതിയിലാണ് ഭക്തർ മകരജ്യോതി ദർശിച്ചത്.